Wednesday, October 27, 2010

ഷൊര്‍ണൂരില്‍ സംഭവിക്കുന്നത്.കേരളത്തിലും...

ഷൊര്‍ണൂര്‍... വിപ്ളവത്തിന്‍റെ മണ്ണ്.. കയ്യൂരിനും കരിവള്ളൂരിനും പുന്നപ്രക്കും വയലാറിനുമൊപ്പമൊന്നും തലയെടുപ്പില്ലെങ്കിലും കേരളമണ്ണിലെ വിപ്ളവചലനങ്ങളില്‍ അവഗണിക്കാനാവാത്ത സ്പന്ധനങ്ങള്‍ ഉടലെടുത്ത മണ്ണ്...
സഖാവ് ഇ.എം.എസ് എന്ന പേരിലറിയപ്പെടുന്ന ഏലംകുളം മനക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് സോഷ്യലിസ്റ്റ് കോണ്ഗ്രസ്സ് പ്രസ്ഥാനത്തിന്‍റെ മുഖപത്രമായ പ്രഭാതം പത്രം ആരംഭിച്ച മണ്ണ്. അതിനും മുന്‍പേ..അതിനും എത്രയോ മുന്‍പേ കവളപ്പാറ സ്വരൂപത്തിലെ നാടുവാഴികള്‍ സാമൂതിരിയുടെ തിട്ടൂരങ്ങള്‍ക്കും പെരുംപടപ്പ് സ്വരൂപത്തിന്‍റെ അധികാര സ്വരങ്ങള്‍ക്കുമെതിരെ ചെറുതിലും ചെറുതായ ഒരു ഒരു കൊച്ചു പ്രദേശത്തിന്‍റെ സ്വയംഭരണം കാക്കാന്‍ വാളുകളേക്കാളുപരി തന്ത്രങ്ങള്‍കൊണ്ട് ചെറുത്തുനിന്നൊരു നാട്. ഈ മണ്ണിനൊരു ചരിത്രമുണ്ട്. ഉശിരിന്‍െ ചരിത്രം. നട്ടെല്ലില്‍ ആത്മാഭിമാനത്തോടെ ഉയര്‍ന്നു നിന്ന മനുഷ്യന്‍റെ ചരിത്രം. തോറ്റുകൊടുക്കാനാവാത്തതുകൊണ്ട് മരണം വരെ പോരാടിനിന്ന ആത്മാഭിമാനികളുടെ ചരിത്രം. ഒരു ഫ്യൂഡല്‍ കാലത്തിന്‍റെ സ്മരണകളല്ല ഞാനിവിടെ അയവിറക്കുന്നത്. കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ വയസ്സറിയിച്ച ആദ്യത്തെ പക്വതയാര്‍ജിച്ച സമരം നടന്നതിവിടെയാണ്. കേരളത്തിലെ മറ്റു പ്രദേശങ്ങളില്‍ നടന്നതുപോലെ കാര്‍ഷിക കലാപമല്ല. യഥാര്‍ത്ഥ തൊഴിലാളിവര്‍ഗ്ഗ സമരം. അധികാരി വര്‍ഗ്ഗത്തിന്‍റെ തൊഴിലാഴിവിരുദ്ധതക്കെതിരെ പണിയെടുക്കുന്ന കൂലിത്തൊഴിലാളികള്‍ സംഘടിതമായി നടത്തിയ സമരം... അവിഭക്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ആദ്യത്തെ ജില്ലാ ഘടകം രൂപം കൊണ്ട മണ്ണ്. എല്ലാം ഒരു പഴങ്കഥയാവുകയാണ്.. വിരസമായ ഒരു പഴങ്കഥ... പഴങ്കഥകളില്‍ രമിക്കരുത്.. മുന്നോട്ട് പോകൂ... നഷ്ടപ്പെടാന്‍ നമുക്കു കൈച്ചങ്ങലകളില്ല.. നേടാനോ നമുക്കുള്ളതു പുതിയൊരു ലോകം.. പുതിയൊരു കാലം... മസനഗുഡിയിയില്‍ റിസോര്‍ട്ടും കോടിക്കണക്കണക്കിന് സ്വത്തും ആസ്തിയുമുള്ള പുതുമുതലാളികളുടെ(സോറി.. പുതു വിപ്ളകാരികളുടെ) ലോകം. അരിസ്ട്രോക്രാറ്റ് റവല്യൂഷണറികളുടെ പുതിയൊരു ലോകം. പാര്‍ട്ടി ബ്യൂറോക്രാറ്റുകളുടെ കണക്കുപുസ്തകങ്ങളിലും കുറിപ്പടികളിലും ഇടം കിട്ടാതെ പോകുന്ന മനുഷ്യന്‍റെ ചരിത്രം. ഉണങ്ങിയ മരച്ചില്ലകള്‍ക്കിടയില്‍ നിറം പോയത് ഒരു ചുവന്നകൊടിയാണ്. കീറിപ്പറഞ്ഞ ത് ഒരു വിമോചന ചിഹ്നമാണ്... ഒരിക്കല്‍ ഒരവകാശിയെങ്കിലും ഇതെന്‍റെ കൊടി..ഇതെന്‍റെ കൊടി... എന്നു ചോദിക്കുന്നതുവരെ നിങ്ങള്‍ സ്വസ്ഥമായിരിക്കൂ... ഈ കീറക്കൊടി തണലില്‍ തന്നെ.....

Tuesday, September 30, 2008

മാര്‍ക്സിസ്റ്റ് സംവാദം

മാര്‍ക്സിസ്റ്റ് സംവാദം എന്ന പേരില്‍ സി.പി.എം. മേല്‍നോട്ടത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ത്രൈമാസികം ഒരു കാലത്ത് കേരളത്തിന്‍റെ ചിന്തിക്കുന്ന ഇടപക്ഷത്തിന്‍റെ ആശ്വാസമായിരുന്നു. പിന്നീടെപ്പഴോ, എന്തൊക്കയോ കാരണങ്ങളാല്‍ ആ പ്രസിദ്ധീകരണം നിലച്ചു പോയി. ഒരു പാടുവിഷയങ്ങല്‍ക്ക് ആശയപരമായ വ്യക്തത കൈവരിക്കുവാന്‍ ഇടതു പക്ഷ പ്രവര്‍ത്തകരെ മാര്‍ക്സിസ്റ്റ് സംവാദംസഹായിച്ചിരുന്നു എന്നു മാത്രമല്ല, മാര്‍ക്സിസ്റ്റ് ചിന്തകരും, മാര്‍ക്സിസ്റ്റേതര പണ്ഠിതരും തമ്മിലുള്ള ആരോഗ്യകരമായ സംവാദത്തിന് മാര്‍ക്സിസ്റ്റ് സംവാദം വേദിയൊരുക്കിയിരുന്നു. ഈ അടുത്തകാലങ്ങളിലാണ് പ്രത്യയശാസ്ത്ര ഇടര്‍ച്ചകളുടെ പേരില്‍ സി.പി.എമ്മില്‍ നിന്ന് പ്രഗല്‍ഭരായവരുടെ ഒരു നിരതന്നെ പുറത്തു പോകേണ്ടി വന്നത്. അവരില്‍ അനുഭാവികളും പാര്‍ട്ടി അംഗങ്ങളുമുണ്ട്.
നാലാം ലോകസിദ്ധാന്തത്തിന്‍റെ പേരില്‍ എം.പി. പരമേശ്വരന്‍, ജനകീയാസൂത്രണവത്തിന്‍റേയും പാര്‍ട്ടി പിന്തുടരുന്നു എന്നു പറയപ്പെടുന്ന നിയോ കൊളോണിയല്‍ നയങ്ങളെ വിമര്‍ശിച്ചതിന് പ്രൊ. എം.എന്‍. വിജയന്‍ മാഷ്, മാഷിനേ തുടര്‍ന്ന് പുറത്തുപോയ ആസാദ്, വി.പി. വാസുദേവന്‍, സതീഷ് ബാബു പയ്യന്നൂര്‍, വിദേശ ഫണ്ട് കൈപ്പറ്റിയതിന്‍റെ പേരില്‍ പുറത്തുപോയ ജോയ് ഇളമണ്‍, ബി. ഇക്ബാല്‍, ഭൌതികവാദത്തില്‍ നിന്ന് ആത്മീയതയിലേക്ക് വഴി നടന്ന കേശവന്‍ നായര്‍, പി. ഗോവിന്ദപ്പിള്ളയെ തരം താഴ്ത്തല്‍ നടപടി... ഈ പട്ടിക ഈ ഇവിടെ തീരുന്നില്ല.
ഇവരെല്ലാം അവരവരുടെ നിലകളില്‍ ഇടതുപക്ഷ കേരളത്തിന് വ്യത്യസ്തമായ സംഭാവനകള്‍ നല്‍കിയവരാണ്. ഇവര്‍ ഉയര്‍ത്തിക്കൊണ്ടു വന്ന പല പ്രശ്നങ്ങളും ചര്‍ച്ചചെയ്യപ്പെടേണ്ടതും, തള്ളിക്കളയേണ്ടത് തള്ളിക്കളഞ്ഞ് സ്വീകരിക്കേണ്ടതുമാണ്.
എന്നാല്‍ അത്തരമൊരു ചര്‍ച്ചക്കുപോലും സാധ്യതയില്ലാത്തവണ്ണം കാന്പില്ലാത്ത കലഹങ്ങളിലേക്ക് പ്രസ്ത്ഥാനത്തെ തള്ളിവിടുകയാണുണ്ടായത്. സഖാവ് എന്ന വാക്കിന്‍റെ വൈകാരിക വ്യാപ്തി പോലും ഉള്‍ക്കൊള്ളാനാകാതെ മാദ്ധ്യമങ്ങളിലും തെരുവുകളിലും ഇവര്‍ പരസ്പരം പോര്‍വിളിനടത്തി.
പോര്‍ വിളികള്‍ക്കു പകരം ആരോഗ്യകരമായ ചര്‍ച്ചക്ള്‍ക്ക്, സഖാവ് എന്ന വാക്കിന്‍റെ മുഴുവന്‍ വ്യാപ്തിയും ഉള്‍ക്കൊണ്ട് വേദിയൊരുക്കുകയാണ് ഇവിടെ.
ഇവിടെ പത്രാധിപരില്ല. വാര്‍ത്തകള്‍ ആരും വെട്ടി നിരത്തില്ല.
മുന്നോട്ടു നടക്കാനുള്ള ചെറിയ കാല്‍വപ്പു തന്നെയാണ് സംവാദം.